ആശാരി ;വെളിച്ചപ്പാട്
ആശാരി വെളിച്ചപ്പാട് _____________________ പൂക്കാൻ വെമ്പി നിന്ന വാകമരം തണൽ വിരിച്ച വഴിയിലൂടെ കുന്നിറങ്ങി പടിഞ്ഞാറെ പടി കടന്ന്, കിട്ട ആശാരിവന്നു. അച്ഛൻ കോച്ചൻ വെളിച്ചപ്പാടിനുശേഷം ശ്രീകുറുമ്പ ഭഗവതിയുടെ വെളിച്ചപ്പാടാവാൻ നിയോഗം കിട്ടിയ വ്യക്തി! വെളുത്ത് മെലിഞ്ഞ ശരീരത്തിൽ വാർദ്ധക്യത്തിന്റെ കയ്യൊപ്പുകൾ പതിഞ്ഞു തുടങ്ങിയിരുന്നു. സമൃദ്ധമല്ലാത്ത തെങ്കിലും നീണ്ട മുടി മാടി ഒതുക്കി ചെറിയൊരു കൊണ്ടയായികെട്ടി വെച്ചിട്ടുണ്ട്. മുറുക്കി ചുവപ്പിച്ച ചുണ്ടിനിരുവശവും മുഖത്തിന്റെ ചുളിവുകൾ ചാലുകളൊരുക്കി. കേൾവിശക്തി വളരെ കുറവായതിനാൽ, ചുണ്ട് അടച്ചു പിടിച്ച് ചെറിയൊരു ചിരിയിലും തലയാട്ടലിലും അയാൾ പരിചയം പുതുക്കി.സഞ്ചിയിൽ പണിയായുധങ്ങളും തൂക്കി മുണ്ടിന്റെ ഒരു കോന്തല ശരീരത്തിലേയ്ക്ക് ചേർത്തു പിടിച്ച് അൽപം നീളക്കുറവു തോന്നിക്കുന്ന കാലിൽ ഒന്നു കുലുങ്ങിക്കൊണ്ട്, ബദ്ധപ്പെട്ട് വടക്കേ പടിക്കലേയ്ക്ക് അയാൾ പടവുകളിറങ്ങി. പടിപ്പുരയിൽ മാസങ്ങളായി വിശ്രമത്തിലായിരുന്ന കരി, മരം,നുകം തുടങ്ങിയ കാർഷികോപകരണങ്ങൾ അറ്റകുറ്റപ്പണികൾക്കായി ആശാരിയെ കാത്തു കിടന്നിരു...