കൊത്തമ്പാല അരച്ചു ചേർത്ത പഴമൊഴി
കൊത്തമ്പാല അരച്ചുചേർത്ത പഴമൊഴി ---------------------------------- മീനമാസത്തിലെ വെയിലിൽ മുറ്റങ്ങൾ ചൂടാക്കിപഴുപ്പിച്ചചെമ്പുതകിടുകൾ പോലെ മലർന്നു കിടന്നു. വലതു കയ്യിന്റെചൂണ്ടുവിരലിനും തള്ളവിരലും ഇടയിൽ മൂക്കുപൊടി കൂട്ടി പിടിച്ച് ഇടതു കൈ കൊണ്ട് പൊടി ഡപ്പി അരയിൽ തിരുകി, കൃഷി കാര്യങ്ങൾ നോക്കി നടത്തുന്ന നാരായണൻ മാമൻ കിണറു ചുറ്റി കിഴക്കെ മുറ്റത്തേയ്ക്ക് കയറി വന്നു. കിഴക്കേ കോലായിൽ ഇരുന്ന് അച്ഛമ്മയുടെ രാമായണം വായന കേട്ട് പാതി മയക്കത്തിലേക്ക് വഴുതിയിറങ്ങിയ മുത്തച്ഛൻ പതുക്കെ തല ഉയർത്തി നോക്കി.' എന്താ ഉഷ്ണം! മഴ നേരത്തെ ണ്ടാവുംന്നാ തോന്നണ്. ആ കരീം നൊകോം ഒക്കെ ഒന്ന് കേട് തീർക്കാന്ണ്ട്. ആശാരിയ്ക്ക് ഒരു തച്ച് പണി ണ്ടാവും. നേർത്തക്കൂട്ടി നോക്ക്വാ നല്ലത്.' പൊടി മൂക്കിലേയ്ക്ക് വലിച്ചു കയറ്റി വിരലുകൾ ചെറിയ ശബ്ദത്തോടെ കുടഞ്ഞ് മൂക്കു തുടച്ച് നാരായണൻ മാമൻ പറഞ്ഞു. മുത്തച്ഛൻ ഒന്നു മൂളി. താഴ് വാരത്തിന്റെ വളയിൽ പിടിച്ച് തൂണു ചാരി നിന്നിരുന്ന കുഞ്ഞുകുട്ടൻ മാമനും സംഗതി ശര...