ഒരു കടൽ ദൂരം

                    " ഈ ഭാരതഖണ്ഡത്തിൽ, ഇന്നേ ദിവസം, ആദിത്യഭഗവാനെയും അഗ്നിദേവനേയും സാക്ഷി നിർത്തി , അമ്മയുടെ ആത്മാവിനു   നിത്യശാന്തി കിട്ടാനായി ചെ യ്യേണ്ട കർമ്മങ്ങളാണ് യഥാവിധി ചെ യ്തിരിക്കുന്നത് എന്ന് പ്രാർത്ഥിക്കൂ .  കൈ 
ക്കൊണ്ട്   തൃപ്തിപ്പെട്ട്അനുഗ്രഹിക്കണേ ന്ന് പ്രാർത്ഥിച്ച് അസ്ഥി കലശം  തലയിൽ വെച്ച്  നട
ന്നോളൂ" . പുരോഹിതൻ്റെ നിർദ്ദേശങ്ങൾ  കാതുകളിൽ നിറയുന്നു  !  " അരക്കൊപ്പം വെള്ളത്തിൽ  ആദിത്യന്  അഭിമുഖമായി നിന്ന് തലക്കുമുകളിലൂടെ കലശം പിന്നിലേക്ക് ഇടണം. ഒപ്പം മുങ്ങണം. പിന്നെ തിരിഞ്ഞു നോക്കരുത് ". 
          പഞ്ചഭൂതങ്ങളിൽ നിന്നും ഇറങ്ങി വന്ന് , ഭൂമിയിൽ ഒരു ഹ്രസ്വ സന്ദർശനം  നടത്തി വീണ്ടും  പഞ്ച ഭൂതങ്ങളിലേക്ക് ; അനന്തതയിലേക്ക് ... അതെ , പിന്നെ തിരിഞ്ഞു നോക്കരുതെന്നാണ് ശാസ്ത്രം ! 
          
           വിശാലമായചില്ലുജാലകത്തിലൂടെയുള്ള തെന്മലയുടെ ദൃശ്യം മനോഹരമാണ്. ആശുപത്രിയുടെ മതിലിനപ്പുറത്തുനിന്നും ഒരു പച്ച പരവതാനി ചെറിയ കുന്നുകളുടെ കാൽക്കൽ വരെ ആരോ വലിച്ചിട്ടിരിക്കുന്നു. അതോ ഒരു പച്ച ഉൾക്കടലോ? ആ പച്ച കടലിനപ്പുറം  കൂറ്റൻ തിരമാലകൾ പോലെ  പിന്നിലേക്ക്   ഉയർന്നു പൊങ്ങി മാഞ്ഞു പോകുന്ന മല നിരകൾ! അവക്കു മുകളിൽ തിളങ്ങുന്ന    മേഘങ്ങൾ ആകാശത്തിലേക്ക് അലിഞ്ഞുചേരുന്നു.                              

            ആശുപത്രിയുടെ നാലാം നിലയിലെ  വിശാലമായ മുറിയുടെ നടുവിൽ വെളുത്ത കട്ടിൽ. അലകൾ മുറിച്ചു പായുന്ന വള്ളം പോലെ തല ഭാഗം ഉയർന്നു നിൽക്കുന്നു. നീല വിരിപ്പിട്ട മെത്തയിൽ പാതിയടത്ത മിഴികളോടെ കിടക്കുന്നത് അമ്മയാണ്! 
ശോഷിച്ച ശരീരത്തിൽ നിന്നും വലിച്ചെടുത്ത ഞരമ്പുകൾ പോലുള്ള  ട്യൂബുകൾ വിവിധ യന്ത്രങ്ങളിൽ ചെന്നവസാനിക്കുന്നു. അവയുടെ  മോണിറ്ററുകളിൽ  ജീവൻ തിളങ്ങുന്ന വരകളും അക്ഷരങ്ങളും ആയി പരിണമിക്കുന്നു.                 ആധുനിക വൈദ്യശാസ്ത്രവും  നിസ്സഹായത ഏറ്റുപറഞ്ഞതാണ്.  ഇനിയുള്ള ഒരു കടൽ ദൂരം അമ്മ ഒറ്റക്ക് തുഴയണം  ! തുഴ എറിയുന്നതിനൊപ്പം  ഉയർന്നു താഴുന്ന  നെ ഞ്ചിലേക്ക്  അധികനേരം നോക്കിനിൽക്കാൻ വയ്യ ; അസഹ്യമായ നിസ്സഹായത ! ഞാൻ കണ്ണുകൾ പിൻവലിച്ചു.

          ദൂരെ കിഴക്ക്, പോത്തുണ്ടി ഡാമിന്റെ ജലാശയം  മലർത്തി വെച്ച വാൽക്കണ്ണാടി പോലെ തിളങ്ങി. മൂന്നുവശവും ചൂഴ്ന്നു നിൽക്കുന്ന മലനിരകൾ  എതിർ ദിശയിൽ ചേ
ർത്തു വെച്ച മാതിരി കണ്ണാടിയിൽ പ്രതിബിംബിച്ചു. സമയം ഒരു പായ് വഞ്ചി കണക്കെ പതുക്കെ നീങ്ങി.

               ഇപ്പോൾ കടലിൽ വേ
ലിയേറ്റമാണ്. ജനാലയിൽ നിന്നുള്ള കാഴ്ചയിൽ പച്ച കടൽ മാത്രം. ഒറ്റയ്ക്കുതുഴഞ്ഞ വള്ളം ദൂരെ ഒരു വെളുത്ത പൊട്ടായി മായുന്നു. അതിനുമപ്പുറം വെളുത്ത മേഘങ്ങൾ ആകാശത്തിൽ ലയിക്കുന്നു. അനന്തത ഒരു വലിയ തിരമാലയായി ചില്ലു ജനലിൽ വന്നടിച്ചു തകർന്ന് പിൻവാങ്ങി. 
പൊടുന്നനെ, മോണിറ്ററുകളിലെ
പച്ച കലർന്ന മഞ്ഞ വെളിച്ചത്തിലുള്ള അക്കങ്ങളും അക്ഷരങ്ങളും തിളങ്ങുന്ന കുത്തുകളായി ഒടുങ്ങി. ചൈതന്യം നഷ്ടപ്പെട്ട മോണിറ്ററുകൾ അടഞ്ഞ കണ്ണുകളായി.

               "  ഇടതുവശത്തെ നാക്കില കൊണ്ട് പിണ്ഡം മൂടണം. എള്ളും കറുകയും ചന്ദനവും ചേർത്ത് തലയ്ക്കലും കാൽക്കലും ഓരോ വെള്ളം . "   നിർദ്ദേശങ്ങൾ ഒന്നിനു പിറകെ ഒന്നായി കാതുകളെ  നിറച്ചു . ഇലപൊക്കി നാലു ദിക്കിലും ദീപം കാണിച്ചു തൊഴുതു . മൂടിയ ഇലയുടെ അണയിൽ മൂന്നു തവണ കൊട്ടിയുണർത്തി. പിണച്ച കൈകൾ കൊണ്ട് നാക്കിലയുടെ അറ്റം കീറി  ഇടതു ഭാഗത്ത് മലർത്തി വെച്ചു . പിണ്ഡം നാക്കിലയോടെ ഇടതുവശത്തെ ഇലയിൽ വെച്ചു. തൊഴുത് എഴുന്നേറ്റ്  ഇരു കൈകളും നീട്ടി നിന്നു . കൂടെ ക്രിയ ചെയ്യുന്നവർ പിണ്ഡം 
 കൈ കളിലേക്ക് വെച്ചു തന്നു. കിണ്ടിയിലെ വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കിയ സ്ഥലത്ത്  തെക്കോട്ടു തിരിച്ച് പിണ്ഡം  സമർപ്പിച്ചു. പിന്നോട്ടു മാറി നിന്ന് കൈ കൊട്ടി വിളിച്ചു. ഊഴം കാത്ത് മരക്കൊമ്പുകളിൽ ഇരുന്ന  കാക്കകളിലൊന്ന്  ക്ഷണം സ്വീകരിച്ച്പിണ്ഡത്തിനരികിലേ
ക്ക് പറന്നിറങ്ങി.

Comments

  1. നല്ല ഉള്ളിൽ തട്ടുന്ന എഴുത്ത്. അഭിനന്ദനങ്ങൾ!

    ReplyDelete
  2. നേരിൽ കാണുന്നപോലെ ♥️അനുഭവം

    ReplyDelete
  3. Replies
    1. സമാധനമായിട്ട് വായിക്കാൻ മാറ്റിവച്ച് ഇന്നാണ് വായിക്കാൻ പറ്റിയത്. ഉള്ളിൽ തട്ടുന്ന എഴുത്ത് സുരേഷ്, Keep it up

      Delete

Post a Comment

Popular posts from this blog

അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു

ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....